Thursday 26 January 2017

നീർതുള്ളികളും പൂതപ്പാട്ടും !
*********************************************


ആദ്യമൊരു ചാറ്റലായ് വന്നതീ മഴ
ധാരമുറിയാ നീർ വരകളായ് പിന്നെ ,
മണ്ണിൽ ചെറു ചാലുകൾ തീർക്കവേ
മാനത്തു മേഘ കുന്നുയർന്നു വീണ്ടും
കോരിച്ചൊരിയാനൊരുങ്ങി നിന്നു.
തോരാത്തോരാടയാരോ കുടഞ്ഞ പോൽ
നീർത്തുള്ളികൾ ചിതറിയൂഴി ആകെ
അത്രയുമല്ല ,കാറ്റിന് ദീർഘനിസ്വനം
അലസമൊഴുകിടുന്നുണ്ടിവിടെ !

അവളുണ്ടെന്നരികത്തു ,മുള
വരിഞ്ഞുമുറുകിയ കസേരയിലിവിടെ
വരാന്തയിൽ , തണുവോലും വിഭാത -
വേളയിൽ ഒരു ചെറു പുസ്തകത്താൽ
മുഖം മറച്ചേറെ വായിച്ചു തളർന്ന
കണക്കെൻ പ്രേയസി ചാഞ്ഞിരിപ്പു !

പകൽ പിറന്നു നാഴികകൾ കടന്നു
പലവേലകളിൽ പലരുമേർപ്പെട്ടു.
ചിലരുറങ്ങുകയാണ് പിന്നെയും
ഉണർന്നിട്ടെന്തിനെന്നു നിനച്ചവർ !
മഴകണ്ട്ചിരിച്ചുകൊണ്ട് ചിലർ നിൽപ്പു
മഴകണക്കു മിഴിനീർ ഒഴുക്കുന്നു ചിലർ !
തുരുമ്പിച്ച തകരപ്പെട്ടകത്തിൽ ,പഴയ
"ഫോട്ടോ ഫ്രെയിംതലോടിടുന്നു,
ച്ചുടുനെടുവീർപ്പോടെ ഒരമ്മ !
വ്യഥയോടെ .വ്യർത്ഥതയോടെന്റെ
മകനെന്നും ,മകളെന്നും ചൊല്ലി !
പുലമ്പിതളര്ന്നതും ചിലർ !

ഇനി ചൊല്ലീടാംഇവിടം ,
ഒരു ഭവനം , ഒരു വൃദ്ധസദനം !
ബന്ധുക്കളല്ലാതെ ബന്ധുക്കളായവർ
നാം ,വൃദ്ധ വയോധികർ ;
പണമടച്ചിവിടെ ബന്ധിച്ചു ,
"ജീവിതാന്ത്യം " പഠിക്കുവാനായി
പാഠശാലതന്നിൽ ചേർന്നവർ നാം !


മാസമൊന്നായി ഞാനുമെൻ
പ്രേയസിയുമിവിടെ ചേർന്ന് കാലം
കഴിപ്പു, നിശബ്ദം , നിസ്വാർഥം !
സന്തതികൾ മുവരുണ്ട് ഞങ്ങൾക്കു,
ബലിഷ്ഠരാം ആൺ തരികൾ രണ്ടും
അരുമയാമൊരു പെൺകിടാവിളയവളും .
"കിടാവല്ല" മുതിര്ന്നുവെന്നവളോ നിനപ്പു !
ജായമാരും ,കാന്തനുമുണ്ടവർക്കു ,
പേരക്കിടാങ്ങളുമുണ്ട് കൂട്ടായ് .
മറച്ചില്ല പോൽ കുടുംബ -
ചരിത്രം വിസ്തൃതം സുഖദം .

അവൾ,നിദ്രയോടു സംവദിക്കുന്നു
മധ്യാഹ്നാർക്കൻ മഴക്കാറ്
വകഞ്ഞു മിഴി തുറന്നിട്ടും .
മഴത്തുള്ളികളെന്നു  നിനച്ചു ഞാൻ
മുഖം മറച്ചിടും കവിതാ പുസ്തക-
മതിനരികത്തായൊരു നീർ കണം.
താഴത്തിറങ്ങി കവിൾത്തടത്തി -
ലൊരു ചെറുനീർ വഴിയിട്ടു !
അതുപോലെ തന്നെ മറുകവിളിലും,
ജലപാത ഒരുപോലെ !
മഴതുള്ളിയല്ല ,മിഴി നിറഞ്ഞൊഴുകിടും ,
അശ്രുധാര അവ,അവളുറങ്ങുന്നില്ല ,
ചിന്തായാൽ കണ്ണീർ തൂകിടുന്നു !

അറിയുവാൻ കഴിയുന്നുണ്ടെനിക്ക്,
അവൾതൻ ഹൃദയമിടിപ്പുകൾ
അറിയുന്നുണ്ട് കാലമനേകമായ്.
കൂടെയിവളുണ്ട് പതിറ്റാണ്ടു
മൂന്നിലേറെയായ്,വേഷം പലതായി
പ്രണയിനിയായ് പ്രിയ പത്നിയായ്;
അമ്മയായ് മുത്തശ്ശിയമ്മയായ് അങ്ങനെ
വേഷങ്ങൾ പലതാടി എനിക്കൊപ്പമിവൾ !
ഇന്നുവരേക്കും നിസ്വാർഥം ,സാകൂതം .

പണമടച്ചിവിടെ പാർപ്പിച്ചവർ
തൻ കിടാങ്ങളുമായ് കടൽ
കടന്നക്കരെ അംബരചുംബികൾ
തൻ മൂർദ്ധനികളിൽ നാലു-
ചുവരുകൾ കെട്ടി തണുപ്പിച്ചു
തീർത്ത ജീവിത ബന്ധനങ്ങളിൽ
സുഖാഢ്യം വാഴുന്നു ,വാഴട്ടെ നിത്യം !
"ഞങ്ങൾ ഏകാകികളാകുമെന്ന "വ്യഥയാൽ,
സമ്മാനിച്ചതീ വൃദ്ധർ വാണീടും ഗേഹം !
കൂട്ടായിരിപ്പാൻ ,കൂടെ വസിച്ചിടാൻ.
ഞങ്ങൾക്ക് പുതു ജീവിതം തുടങ്ങുവാൻ
അല്ലായ്കിലീപഴയ ജീവിതമൊടുങ്ങുവാൻ !

അവൾക്കുണ്ടൊതുവാൻ പരിഭവങ്ങൾ
പുത്രവാത്സല്യപ്രവാഹത്താൽ അതൊഴുകി
എവിടെയോ പോയ് കരപറ്റി !
എനിക്കുമുണ്ടെതിർപ്പുകൾ ചൊല്ലിടാൻ ;
എങ്കിലും ,സന്തതികളാശിപ്പത്‌,നിശ്ചയം
നടത്തികൊടുക്കുവതെൻ ഹിതമതു-
താൻ എൻ കർത്തവ്യവും ,ഇത്
താതഹൃദയവിശാലത തൻ പരിച്ഛേദനം !

ഇവിടെ അങ്കണത്തിലൊരു
മാസം മുൻപു പിരിഞ്ഞതവരെ ,
പുത്രരെ ,പുത്രിയെ ഞങ്ങൾ .
ഞങ്ങളിൽ നിന്നുയർന്ന പ്രാണനിസ്വനങ്ങളെ !
ജീവന്റെ ജീവനാം പൗത്ര സൂനങ്ങളെ .
ഹൃദയവ്യഥയോടെ നിശബ്ദം .
പരിഭവമതിൽ തെല്ലുമില്ല സത്യം !
"സ്വസ്തി" അവർക്കു സന്തതം .

കവിതാപുസ്തകമവൾ തൻ
വദനത്തിങ്കൽ നിന്നുയർത്തി തെല്ലു .
കണ്ണോടിച്ചതാ  തലക്കെട്ടിലൂടെ ഞാൻ ,
"ഇടശ്ശേരി "യുടെ "പൂതപ്പാട്ടാ "ണവൾ;
വായിച്ചുറങ്ങാതുറങ്ങിയത് ...!
പൂതത്തിനുണ്ണിയെ കൊടുത്തീടാത്ത
നിസ്തുലമാം മാതൃസ്നേഹം
വായിച്ചു കണ്ണീർതൂകിയവൾ ,
സ്വന്തം കിടാങ്ങളെ ഓര്ത്തുവോ ..
അവർക്കു മംഗളമശ്രുവാൽ ചൊരിഞ്ഞതോ !
പിന്നെ മയങ്ങിയീ ഓർമ്മകൾ
തൻ മഴത്തണുവിൽ മെല്ലെ !

എഴുന്നേൽക്കുക സഹയാത്രികേ!
തളർന്നീടായ്ക നീ ഇനിയും
ജീവനമാകും യാത്ര പലകാതമുണ്ടിനിയും!
ദൂരം ഏറെ ഉണ്ട് പോകുവാൻ നമുക്ക് ;
ജരാനരകൾ ചാർത്തി ഒരുമിച്ചു
കടക്കുവാനുണ്ട് ജീവസരണികൾ ;
ദിനങ്ങൾ,വാസരങ്ങൾ ,കാലങ്ങൾ
ഋതുഭേദങ്ങളങ്ങനെ ഉണ്ടേറെ !
രണ്ടാമതൊരു ജന്മമേകിയതെന്നു
നിനച്ചു വാഴാനൊരുങ്ങുക
ഓമൽകിടാങ്ങൾ കനിഞ്ഞേകിയ
സമ്മാനമീ വയോധിക മണ്ഡലമെന്നറിക!
വരിക, വനവാസമെന്നു നിനച്ചു
ജീവനം തുടർന്നീടുക, കൂട്ടുണ്ട് ഞാൻ ;
തളരായ്ക ,മിഴിനീർ തുടച്ചു
കൊണ്ടീ ജന്മവേദിക പങ്കിട്ടുകൊൾക…!

………………………………………………………………………………..



Wednesday 12 October 2016

ആ മൂന്നുപേരുടെ യാത്ര !
**********************************

വെണ്ണ നീരാടി ഒരുങ്ങിയോരുണ്ണിതൻ
അരികത്തു വന്നു വേലഴകൻ
ശാരദ വീണയിൽ ശ്രുതിയിട്ട മായാമാളവം
മങ്കയാം നങ്കയും കേട്ടുണർന്നു;
ഒൻപതു രാവുകൾ പത്മനാഭാൻ തിരു -
സന്നിധിയകം പൂകി വന്നു മൂവർ;
ഇന്നിറക്കം,ഇനി തങ്ങളിൽ തങ്ങളിൽ ,
യാത്ര പറഞ്ഞു സ്വഗൃഹങ്ങൾ പൂകെ ;
കാംബോജി ഉയിരിട്ട ഓടകുഴൽ നാദം,
കർണാമൃത സമം നിറഞ്ഞ നേരം,
കൃഷ്ണസ്മിതദ്യുതി നിറഞ്ഞ നെയ്യാറിൻ
തീരത്ത് നിന്നവർ മൂന്നുപേരും ;
ദേവകൾ അർപ്പിച്ച  തീർഥ വർഷം,
മേഘങ്ങൾ ഏകി  , പതിവ് പോലെ .
നല്ലിരിപ്പും തീർത്തു,നാഞ്ചിനാടിൻ
വരമ്പ് അന്പോടെ താണ്ടുവാൻ യാത്രയായി,
കൊട്ടും കുഴലും പരിവാര ജാലവും
ദേവിമാർക്കും സ്കന്ദനും അകമ്പടിയായ്
പതിവാം ചടങ്ങല്ല , പൈത്രികമീ യാത്ര;
മൂവരും ചേരുന്ന പുണ്യഗാഥ ..
*************************************************** 
“ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് നവരാത്രി വിഗ്രഹ ഘോഷ യാത്ര .ഭക്തി സാന്ദ്രവും , തിരുവിതാംകൂറിന്റെ പൈത്രിക പെരുമ ലോകരെ അറിയിക്കുന്നതുമായ ഈ ചടങ്ങിനും, വിരുന്നെത്തി ,ഐശ്വര്യം ഏകി മടങ്ങുന്ന  ആ മൂന്ന് ചൈതന്യങ്ങൾക്കും മുന്നിൽ പ്രണാമങ്ങളോടെ.....”


ഡോ.കെ എൽ അജയ് :) 


Saturday 17 September 2016

ഒരു രാത്രി പറഞ്ഞ കഥ
***************************************

ഒരു മാത്ര കൂടി ജനിച്ചു
കരി രാവു ഞാനെന്നു
നിനച്ചെങ്കിലും തെളിഞ്ഞുവല്ലോ
എന്നിലൊരമ്പിളി തകിട് !

ഒരു മാത്ര കൂടി ജനിച്ചു
കണ്ണീരിരുളൊഴുകുമെന്നു
നിനച്ചെങ്കിലും നിറഞ്ഞുവല്ലോ
എന്നിൽ പാർവണ മധു

ഒരുമാത്ര കൂടി ജനിച്ചു
മേഘമറയമ്പരം മറയ്ക്കുമെന്നു
നിനച്ചെങ്കിലും നിറഞ്ഞുവല്ലോ
നക്ഷത്രദീപികകൾ കൺകുളിരെ!

സുരഭിലയാമമിതെൻ ചിത്തം,
യവനിക ഉയർത്തി നിറഞ്ഞു
നടനമാടിയതെൻ ഹൃദന്തം
നിശീഥിനി ഞാൻ നിറഞ്ഞീടട്ടെ
യാമമലിയും മാത്ര വരേയ്ക്കും!

പകൽതിരികിഴക്കു തെളിയും
നാഴികയതിനിടയിലൊരു കഥ
ഒരു കൊച്ചു സ്വപ്നത്തിൻ കഥ !
ഏവർക്കും കാണുവാൻ എൻ ,
മനസ്സു പകർന്നീടട്ടെ ഞാൻ !!!
 **************************************









മഹാബലി
******************
സുതലഭൂവിനധിപനഹം, തവ
വിമലപദത്തിനു മമ കേവല
ശിരസ്സൊരു ശുദ്ധതല്പമാകയാലെ !
പ്രഹ്ളാദ ഹൃദന്തമറിഞ്ഞ ,
നാരായണ ധ്വനി തരംഗം-
ഇന്നെന്നുടെ മുക്തിനിശ്വാസം !
അഖിലഗുരുവരരുമമര-
ലോകവുമൊരുമിച്ചു പ്രകീർത്തിക്കു
മാദിമധ്യാന്തരഹിതമീ രൂപം പ്രണമാമ്യഹം !

അശ്വമേധയാഗധൂളി വിശ്വമാകെ
ഉയർന്നു, മമ കീർത്തിയേക്കാളുയർന്ന
ഹുങ്ക്രിതി തച്ചുടയ്ക്കാനെത്തി ഭവാൻ
പാവനനർമദാ നദീ  തീരെ
ഭൃഗുകച്ഛയാഗ ഭൂവിലവതരിച്ചു,
ബാലരൂപം മോഹനമതു തവ ,
ലീലയെന്നുമറിഞ്ഞേനഹം പിന്നെ!
പാദം കഴുകി പുണ്യതീർത്ഥമെൻ
മൂർദ്ധനി കുടഞ്ഞു സുകൃതവും നേടിനേൻ !
ധനധാന്യലക്ഷങ്ങളസംഖ്യമേകാൻ
തുനിഞ്ഞതിനു മറുപടിയായി
യാചിച്ചുകേവലം മൂന്നടി മാത്രം കൂടെ
മൊഴിഞ്ഞിങ്ങനെ ഒരു  വിശ്വതത്വം !

"മൂന്നടിയാൽ തൃപ്തനാകാത്തവ-
നൊരുനാളും സുഷ്പ്തി കൈവരി
ല്ലൊരു ദ്വീപം  ലഭിക്കിലും!
ദ്വീപമതു കരഗതമാകിലോ മോഹം ,
ജനിക്കുന്നേഴു ദ്വീപത്തിനു നാഥനായിടാൻ !
നൈമിത്തിക അന്നാദികളിൽ
തൃപ്തനാകുവോനുമിന്ദ്രിയാഹാവം ,
ജയിപ്പവനും ,ലോകം ലഭിച്ചതിനു
സമമെന്നറിക വിരോചനസുത !"


ബ്രഹ്മാണ്ഡവുമാകാശസീമകളും
ഏഴു സമുദ്രങ്ങളും, സമസ്തവും
കേവലംരണ്ടു പദങ്ങളാൽ,
അളന്നു പിന്നെ മുഖകമലം
വിടർന്നു സുഹാസിതമാലെ !
പിന്നെയുതിർന്നു വാമനവാണിയുമിങ്ങനെ ,
"തരിക രാജനെനിക്കു മൂന്നാം ,
പദമമർത്തുവതിനിടം,നിൻ
കർമപദം ദീപ്തമാക്കുവതിനു.
നേരമിതെന്നുമറിയുക "

ഹാ ! വിശ്വമത്രയും വളർന്ന
വിശാലഗാത്രം  ,വാമനമൂർത്തി
തൻ  വിരാടരൂപം ,നാരായണൻ
തവ  ദാസദാസോഹമെന്നറിഞ്ഞ നേരം!
ഹന്ത ! മറ്റെന്തു ചിന്തയിൽവരുവതു,
സാഷ്ടാംഗം വീണു ഞാൻ ബലി,
 നിൻ ചാരു പാദാന്തികേ
ചഞ്ചലിത ചിത്തനായ് സാദരം !

വഞ്ചകനല്ല വാക്കിനു ഞാൻ വിഭോ !
പദമമർത്തുകെൻ മൂർദ്ധനി ,കേവലം
നശ്വരദേഹമിതിനോടലിഞ്ഞീടിന
 ഗർവ്വവും, എടുത്തുകൊൾക !

അന്നേരമാഗതനായ് പിതാമഹൻ
വിഷ്ണുനാമ പാരായണൻ ,
പ്രഹ്ളാദൻ മമ പിതാമഹൻ !
അനുഗ്രഹിച്ചെൻ "അസുലഭ വിഷ്ണു
പദത്തെ" പ്രകീർത്തിച്ചതിങ്ങനെ
"വിവേകമസ്തമിപ്പത്തിനു ഹേതു
ലൗകികാസക്തിയാം മോഹമെന്നറിക!
മോഹാന്ധകാരം പരബ്രഹ്മ -
ദ്യുതിയാലകന്നു നിൻ ഹൃത്തിലാ
ത്മജ്ഞാനമുദിച്ചതും അറിക നീ !

വിഷ്ണുപാദമെൻ ശിരസിൽ തൊട്ടു
മുക്തിപദത്തെ പുൽകി ഞാനാമാത്രയിൽ
മൂവുലകങ്ങളിൽ  വച്ചേറ്റം വിശുദ്ധനായേൻ,
വാമനരൂപി തവ സ്പർശനമൊന്നിനാലെ !
"സാവർണിമന്വന്തരേ ദേവാധിപനാക  നീ ,
അത്രനാളെയ്ക്കും വസിക്ക സുതല ഭൂവിൽ
സ്വർഗ്ഗ സുഖങ്ങളെക്കാളേറും സുതലവാസം!
ദ്വാരപാലകനായ്നിൽക്കും നിനക്ക് ,
ഞാനെന്നു" വരം നൽകി വൈകുണ്ഠം
ഗമിച്ചു നാരായണൻ ഭക്തപാലകൻ !

ഹരിപദധൂളി ശിരസ്സിൽ ധരിച്ചു 
ബലിവാണിടുന്നു സുതലപതിയായ്
ദുരിതശമനമധുരാക്ഷരം  ,നാരായണ -
നാമമന്ത്രം ജപിച്ചുകൊണ്ടനാരതം!

ഭാവസാഗരതരണം ചെയ്തുമുക്തനായ്‌,
പുരന്ദരാസനസമം മഹിമയെഴും
മഹത് പീഠാസനസ്ഥനായ് !


മഹനീയജന്മങ്ങൾ നാമെന്നു
പൂന്താനപാനചൊല്ലിത്തരുന്നു !
ഭാരതഖണ്ഡത്തിൽ പിറക്കവേ !
അതിലൊരു ഭാഗമീ പുണ്യമാം
മലയാളഭൂമി,ബലി വാണിരുന്നു
നരപതിയായ് പലനാളിവിടെ
 സുരാസുരലോകമഖിലവും
വണങ്ങും രാജോത്തമനായ്!
 അറിഞ്ഞീടുകനാം ശ്രേഷ്ഠനാകു-
മാദാനധർമിഷ്ഠൻ തൻ പ്രജാവൃന്ദം!
ഓണമൊരുക്കുമാറുണ്ട് നാം കാലാകാലം
ഓണം പുതുക്കുന്നുണ്ട് പൊടി തട്ടി
തട്ടിൽ വയ്ക്കും പുസ്തകം  പോലെ ;
മഹാബലിയെ ചമയിക്കാറുണ്ട് നാം;
പലനിറങ്ങളിൽ പലരൂപങ്ങളിൽ ;
ബലി നൽകിയ ഒരുമയെ അറിയുവാൻ
തെല്ലൊരു സംശയമുണ്ട് പോലും !

ഓണമുത്സവകേളീ രംഗം മാത്രമല്ല
ഓണമൊരോര്മയാണൊരസുര-
ഹൃദയകുംഭം നിറഞ്ഞൊഴുകും ,
ഭക്തിപ്രവാഹം മുക്തിസാഗരം
പൂകിയ സത്ചരിത്രസംഹിത !
ആഘോഷത്തിലൊതുങ്ങുകില്ലോണം !
ഓണമൊരു സന്ദേശം ,ഒരു പ്രജാപതി
ചൊല്ലിത്തരുമുത്തമ ഗുണപാഠം !

*****************************************