Saturday 17 September 2016

ഒരു രാത്രി പറഞ്ഞ കഥ
***************************************

ഒരു മാത്ര കൂടി ജനിച്ചു
കരി രാവു ഞാനെന്നു
നിനച്ചെങ്കിലും തെളിഞ്ഞുവല്ലോ
എന്നിലൊരമ്പിളി തകിട് !

ഒരു മാത്ര കൂടി ജനിച്ചു
കണ്ണീരിരുളൊഴുകുമെന്നു
നിനച്ചെങ്കിലും നിറഞ്ഞുവല്ലോ
എന്നിൽ പാർവണ മധു

ഒരുമാത്ര കൂടി ജനിച്ചു
മേഘമറയമ്പരം മറയ്ക്കുമെന്നു
നിനച്ചെങ്കിലും നിറഞ്ഞുവല്ലോ
നക്ഷത്രദീപികകൾ കൺകുളിരെ!

സുരഭിലയാമമിതെൻ ചിത്തം,
യവനിക ഉയർത്തി നിറഞ്ഞു
നടനമാടിയതെൻ ഹൃദന്തം
നിശീഥിനി ഞാൻ നിറഞ്ഞീടട്ടെ
യാമമലിയും മാത്ര വരേയ്ക്കും!

പകൽതിരികിഴക്കു തെളിയും
നാഴികയതിനിടയിലൊരു കഥ
ഒരു കൊച്ചു സ്വപ്നത്തിൻ കഥ !
ഏവർക്കും കാണുവാൻ എൻ ,
മനസ്സു പകർന്നീടട്ടെ ഞാൻ !!!
 **************************************









മഹാബലി
******************
സുതലഭൂവിനധിപനഹം, തവ
വിമലപദത്തിനു മമ കേവല
ശിരസ്സൊരു ശുദ്ധതല്പമാകയാലെ !
പ്രഹ്ളാദ ഹൃദന്തമറിഞ്ഞ ,
നാരായണ ധ്വനി തരംഗം-
ഇന്നെന്നുടെ മുക്തിനിശ്വാസം !
അഖിലഗുരുവരരുമമര-
ലോകവുമൊരുമിച്ചു പ്രകീർത്തിക്കു
മാദിമധ്യാന്തരഹിതമീ രൂപം പ്രണമാമ്യഹം !

അശ്വമേധയാഗധൂളി വിശ്വമാകെ
ഉയർന്നു, മമ കീർത്തിയേക്കാളുയർന്ന
ഹുങ്ക്രിതി തച്ചുടയ്ക്കാനെത്തി ഭവാൻ
പാവനനർമദാ നദീ  തീരെ
ഭൃഗുകച്ഛയാഗ ഭൂവിലവതരിച്ചു,
ബാലരൂപം മോഹനമതു തവ ,
ലീലയെന്നുമറിഞ്ഞേനഹം പിന്നെ!
പാദം കഴുകി പുണ്യതീർത്ഥമെൻ
മൂർദ്ധനി കുടഞ്ഞു സുകൃതവും നേടിനേൻ !
ധനധാന്യലക്ഷങ്ങളസംഖ്യമേകാൻ
തുനിഞ്ഞതിനു മറുപടിയായി
യാചിച്ചുകേവലം മൂന്നടി മാത്രം കൂടെ
മൊഴിഞ്ഞിങ്ങനെ ഒരു  വിശ്വതത്വം !

"മൂന്നടിയാൽ തൃപ്തനാകാത്തവ-
നൊരുനാളും സുഷ്പ്തി കൈവരി
ല്ലൊരു ദ്വീപം  ലഭിക്കിലും!
ദ്വീപമതു കരഗതമാകിലോ മോഹം ,
ജനിക്കുന്നേഴു ദ്വീപത്തിനു നാഥനായിടാൻ !
നൈമിത്തിക അന്നാദികളിൽ
തൃപ്തനാകുവോനുമിന്ദ്രിയാഹാവം ,
ജയിപ്പവനും ,ലോകം ലഭിച്ചതിനു
സമമെന്നറിക വിരോചനസുത !"


ബ്രഹ്മാണ്ഡവുമാകാശസീമകളും
ഏഴു സമുദ്രങ്ങളും, സമസ്തവും
കേവലംരണ്ടു പദങ്ങളാൽ,
അളന്നു പിന്നെ മുഖകമലം
വിടർന്നു സുഹാസിതമാലെ !
പിന്നെയുതിർന്നു വാമനവാണിയുമിങ്ങനെ ,
"തരിക രാജനെനിക്കു മൂന്നാം ,
പദമമർത്തുവതിനിടം,നിൻ
കർമപദം ദീപ്തമാക്കുവതിനു.
നേരമിതെന്നുമറിയുക "

ഹാ ! വിശ്വമത്രയും വളർന്ന
വിശാലഗാത്രം  ,വാമനമൂർത്തി
തൻ  വിരാടരൂപം ,നാരായണൻ
തവ  ദാസദാസോഹമെന്നറിഞ്ഞ നേരം!
ഹന്ത ! മറ്റെന്തു ചിന്തയിൽവരുവതു,
സാഷ്ടാംഗം വീണു ഞാൻ ബലി,
 നിൻ ചാരു പാദാന്തികേ
ചഞ്ചലിത ചിത്തനായ് സാദരം !

വഞ്ചകനല്ല വാക്കിനു ഞാൻ വിഭോ !
പദമമർത്തുകെൻ മൂർദ്ധനി ,കേവലം
നശ്വരദേഹമിതിനോടലിഞ്ഞീടിന
 ഗർവ്വവും, എടുത്തുകൊൾക !

അന്നേരമാഗതനായ് പിതാമഹൻ
വിഷ്ണുനാമ പാരായണൻ ,
പ്രഹ്ളാദൻ മമ പിതാമഹൻ !
അനുഗ്രഹിച്ചെൻ "അസുലഭ വിഷ്ണു
പദത്തെ" പ്രകീർത്തിച്ചതിങ്ങനെ
"വിവേകമസ്തമിപ്പത്തിനു ഹേതു
ലൗകികാസക്തിയാം മോഹമെന്നറിക!
മോഹാന്ധകാരം പരബ്രഹ്മ -
ദ്യുതിയാലകന്നു നിൻ ഹൃത്തിലാ
ത്മജ്ഞാനമുദിച്ചതും അറിക നീ !

വിഷ്ണുപാദമെൻ ശിരസിൽ തൊട്ടു
മുക്തിപദത്തെ പുൽകി ഞാനാമാത്രയിൽ
മൂവുലകങ്ങളിൽ  വച്ചേറ്റം വിശുദ്ധനായേൻ,
വാമനരൂപി തവ സ്പർശനമൊന്നിനാലെ !
"സാവർണിമന്വന്തരേ ദേവാധിപനാക  നീ ,
അത്രനാളെയ്ക്കും വസിക്ക സുതല ഭൂവിൽ
സ്വർഗ്ഗ സുഖങ്ങളെക്കാളേറും സുതലവാസം!
ദ്വാരപാലകനായ്നിൽക്കും നിനക്ക് ,
ഞാനെന്നു" വരം നൽകി വൈകുണ്ഠം
ഗമിച്ചു നാരായണൻ ഭക്തപാലകൻ !

ഹരിപദധൂളി ശിരസ്സിൽ ധരിച്ചു 
ബലിവാണിടുന്നു സുതലപതിയായ്
ദുരിതശമനമധുരാക്ഷരം  ,നാരായണ -
നാമമന്ത്രം ജപിച്ചുകൊണ്ടനാരതം!

ഭാവസാഗരതരണം ചെയ്തുമുക്തനായ്‌,
പുരന്ദരാസനസമം മഹിമയെഴും
മഹത് പീഠാസനസ്ഥനായ് !


മഹനീയജന്മങ്ങൾ നാമെന്നു
പൂന്താനപാനചൊല്ലിത്തരുന്നു !
ഭാരതഖണ്ഡത്തിൽ പിറക്കവേ !
അതിലൊരു ഭാഗമീ പുണ്യമാം
മലയാളഭൂമി,ബലി വാണിരുന്നു
നരപതിയായ് പലനാളിവിടെ
 സുരാസുരലോകമഖിലവും
വണങ്ങും രാജോത്തമനായ്!
 അറിഞ്ഞീടുകനാം ശ്രേഷ്ഠനാകു-
മാദാനധർമിഷ്ഠൻ തൻ പ്രജാവൃന്ദം!
ഓണമൊരുക്കുമാറുണ്ട് നാം കാലാകാലം
ഓണം പുതുക്കുന്നുണ്ട് പൊടി തട്ടി
തട്ടിൽ വയ്ക്കും പുസ്തകം  പോലെ ;
മഹാബലിയെ ചമയിക്കാറുണ്ട് നാം;
പലനിറങ്ങളിൽ പലരൂപങ്ങളിൽ ;
ബലി നൽകിയ ഒരുമയെ അറിയുവാൻ
തെല്ലൊരു സംശയമുണ്ട് പോലും !

ഓണമുത്സവകേളീ രംഗം മാത്രമല്ല
ഓണമൊരോര്മയാണൊരസുര-
ഹൃദയകുംഭം നിറഞ്ഞൊഴുകും ,
ഭക്തിപ്രവാഹം മുക്തിസാഗരം
പൂകിയ സത്ചരിത്രസംഹിത !
ആഘോഷത്തിലൊതുങ്ങുകില്ലോണം !
ഓണമൊരു സന്ദേശം ,ഒരു പ്രജാപതി
ചൊല്ലിത്തരുമുത്തമ ഗുണപാഠം !

*****************************************