Wednesday 31 August 2016

നമുക്ക് പത്രം വായിക്കാം !!!!
*******************************************

അവനവളെയുമേന്തി നടന്നപ്പോഴും ,
വായിച്ചു പത്രം മടക്കിയത് നമ്മൾ
വായിക്കാതറിഞ്ഞു വിലപിച്ചതവർ!
അവനവനെയുമേന്തി നടന്നപ്പോഴും,
 വായിച്ചു പത്രം മടക്കിയത് നമ്മൾ
വായിക്കാതറിഞ്ഞു  വിലപിച്ചതവർ!
 എത്ര തലക്കെട്ടുകൾ  ഇങ്ങനെ;
എത്ര വർണചിത്രങ്ങൾ ഇങ്ങനെ ;
വായിക്കുവാൻ വെമ്പിനിൽപ്പവർ നമ്മൾ 
വാതിൽമുട്ടി വിലപിക്കുവാൻ അവർ !!

ഹിമഗിരി മകുടമിളകുന്നുണ്ടിന്ത്യയുടെ;
മാറിലൊരായിരം അമ്പുതറയ്ക്കുന്നുണ്ട് !
വയറുവറുതിയിലെരിയുന്നുണ്ടിന്ത്യയുടെ,
കാൽചിലമ്പിൽ തുരുമ്പു പടരുന്നുണ്ട് !
ആലംബനമില്ലാതലയുന്നുണ്ടിന്ത്യയുടെ 
കണ്ണീരുറഞ്ഞു കന്മദമാകുന്നുണ്ട് !

കാഴ്ചകളിങ്ങനെ അനവധിയുണ്ടവ-
വാർത്തകളാകുന്ന പതിവുണ്ടിവിടെ 
വായിച്ചു പത്രം മടക്കിവയ്ക്കുവാൻ,
വായനക്കാർ നമ്മളായിരങ്ങളുണ്ട് !!
വാർത്തകളാകുവാനൊരു കൂട്ടർ
ചിത്രമൊത്തക്ഷരലയം തീർത്തു
അച്ചിൽപേറി മഷിക്കൂട്ടിൽ മുങ്ങി , 
പത്രത്തിന്നരികിലെവിടെയോ !

അവിടെയായെൻ ഇന്ത്യ വിതുമ്പി !
ധൃതിയിൽ കണ്ണോടിച്ചതിനാൽ 
കണ്ടില്ല നമ്മളാ കണ്ണീർച്ചാലുകൾ "
കാതുകൾ കടംനൽകിയതിനാൽ 
കേട്ടതില്ല നമ്മളാ തേങ്ങലുകൾ ;
എങ്കിലും വായിച്ചു വാർത്തകൾ 
പത്രം മുറ്റത്തിന്നു പതിച്ചത് മുതൽ ;
നാളെയും വായിക്കുമേറെ വാർത്തകൾ 
വായിക്കാനായി ജനിച്ചവർ നമ്മൾ !!!
********************************************

കെ എൽ അജയ്  :) 






Wednesday 24 August 2016

കുഞ്ഞിടയ്ക്ക
*************************

തുടിയുതിർത്തു തകിടത്തീർത്തു
തിരകളുയരട്ടെ തരംഗമായ്
വിരലമർന്നു സ്വരമുയർന്നു
സംഗീതസോപാനം പുൽകുക ;

സൂര്യചന്ദ്ര മുഖങ്ങളാകുമ-
തലങ്ങൾ കൊട്ടി പാടുക
ശരീരമാകുമീ മധ്യശകലം ;
ജീവനുംപരമാത്മാവുമായ്
പരിലസിച്ചീടുന്നിതാ!

രന്ധരങ്ങളാറും ആറു-
ശാസ്ത്രങ്ങളെന്നു പഠിക്കുക
ജീവകോലുകൾ,നാല്
വേദങ്ങളെന്നുംഅറിയുക;
കലകൾ അറുപത്തിനാലും,
പൊടിപ്പുകളായി മാറവെ ;

രുദ്രനാഗമാം തോൾകച്ചയാൽ;
ദേഹത്തോട് ചേർത്തുടൻ ;
ചപങ്കകോലുകൾകൊണ്ട്
കൊട്ടി ലളിതലവങ്ക ഗീതം പാടുക
അഷ്ടപദീലയഗാന നിവേദ്യം
ഇഷ്ട ദേവന് നൽകുക !!

************************
കുഞ്ഞിടയ്ക്ക
കെ എൽ അജയ്



യോഗിശ്രേഷ്ഠം പ്രണതോസ്മ്യഹം
******************************************************
അഹമാത്മജ്ഞാനതത്പരനല്ല വിഭോ
മമഹൃത്തിലുണ്ടജ്ഞത,ഇരു -
മിഴിയിലുമുണ്ടിരുൾ ,ചിത്തം ,
തെളിമയില്ലാ ജലം കണക്കു കലുഷിതം
ഭാവസാഗരതീരെ രമിപ്പു വൃഥാ
,
കണ്ടെന്നൊരിടത്തു ഭവാനിരിപ്പതു ;
ശുദ്ധസ്പടികകാന്തി ചിന്തിയ പോൽ
ഹന്ത ! വദനവിദ്യുത്സ്ഫുരണ-
മവിരാമമുതിരുമെങ്കിലും,
കാണുന്നുണ്ട് ശാന്തത
ഉദയരവികിരണാവലിയെ
എതിരേല്ക്കുമാ കടൽ കണക്കെ ;
തവനയനങ്ങൾ മന്ത്രിപ്പുണ്ട്,സംസാര
സാഗരം കടക്കുവതിനുപായങ്ങൾ ;
ഊർജ്ജസ്ഫുരണമുണ്ട് ലിഖിതങ്ങൾക്കു ,
കൃഷ്ണവാണിയുതിർത്ത ഗീത കണക്കെ !
എത്രമഹാനുഭാവർക്കു വിദ്യയേകി ,
വിദ്യാധിരാജ ,തവ ചിന്തനങ്ങൾ !
ദുരാചാരമേഘം കൂരിരുൾ കെട്ടിയ
കൈരളിക്കുദയാർക്ക ദീപ്തിയായ്,
സർവശാസ്ത്രപാരംഗതനായ ഭവാൻ,
ഭാർഗ്ഗവഭൂമിതന്നിലവതരിക്കെ ,
പുതുയുഗം പിറവികൊണ്ടു നന്മ
ചാലിച്ച ജ്ഞാനപാഥേയങ്ങൾ ,
ശങ്കരശൈലം മുതൽ ഇങ്ങു
സാഗരസംഗമം വരേയ്ക്കും ,
നിൻ കരങ്ങളാൽ എത്തിയെങ്ങും !
കരുണാകടാക്ഷമുതിർക്കുക സദയം
സത്ഗതിയേകീടുക ജഗത്തിനു നിത്യം
പത്മാസനസ്ഥിതഗാത്രം സാദാ പൂജിതം
ശ്രീവിദ്യാധിരാജം നമാമ്യഹം
ചിന്മുദ്രാങ്കിത വിമലരൂപം മനോജ്ഞം
യോഗിശ്രേഷ്ഠം പ്രണതോസ്മ്യഹം .
**************************************************
കെ എൽ അജയ്

Tuesday 23 August 2016

ഊഞ്ഞാൽ 
*****************




ഒരു ഉത്രാടദിനം .അവനും രണ്ടു സുഹൃത്തുകളും കാനഡയില്‍ നിന്നുള്ള വരവാണ്. കൂട്ടുകാര്‍ രണ്ടുപേരും കാനഡക്കാർ. എമിലി , റോവന്‍ .വിമാന താവളത്തില്‍ നിന്ന് വീട്ടിലേക്കുള്ള  യാത്രയിലാണ് അവര്‍ മൂവരും. നാളെ തിരുവോണം.മറ്റൊരു പ്രത്യേകതയും ഉണ്ട് . നാളെ അവന്റെ പുതിയ വീട്ടില്‍ ഗൃഹപ്രവേശം . ഈ രണ്ടു ആഘോഷത്തിലും  പങ്കു ചേരാന്‍ ആണ് അവന്‍ തന്റെ ഉറ്റ സുഹൃത്തുക്കളെയും കൊണ്ട് . ഈ ഓണക്കാലത്തു സ്വന്തം നാട്ടിൽ വന്നത്..

വാഹനത്തില്‍ പുറത്തെ കാഴ്ചകള്‍ കാണുന്ന എമിലിയോടു അവന്‍ അമേരിക്കന്‍ Accent ഇല്‍ സംസാരിച്ചു.അതിന്റെ വിവര്‍ത്തനം ഏതാണ്ട് ഇങ്ങനെ ." ഓണമാണ് നാളെ. ഞങ്ങടെ ഉത്സവം. പുതിയ വീട്ടിലെ  ആദ്യത്തെ ഓണം. ഞാന്‍ നിങ്ങളോട് ഓണത്തെ പറ്റി പറഞ്ഞിരുന്നു . വടക്കയര്‍ കൊണ്ട് കെട്ടിയ ഊഞ്ഞാല് വീടിന്റെ പറമ്പിലുള്ള മഹാഗണി കൊമ്പില്‍ തയ്യാറാക്കി കാണും. അതില് ആടി ആകാശത്തോളം ഉയരാം . കാറ്റിനെ വകഞ്ഞു മാറ്റി , ഉയര്‍ന്നു പൊങ്ങുന്ന ഊഞ്ഞാല്, അതിന്റെ എനർജി  ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലും കിട്ടില്ല.An Unique Onam Ambiance...! ഞാന്‍ ഗാരണ്ടി !!"

മറുപടിയായി റോവന്‍ പറഞ്ഞു,"  അതിനു വേണ്ടി തന്നെ ആണ് ഞങ്ങള്‍ വരുന്നത് .ഇനി പറഞ്ഞു രസം കുറയ്ക്കേണ്ട !.കാണാം , ആസ്വദിക്കാം. !!എമിലി ചിരിച്ചു. തന്റെ നാടിന്റെ നിറച്ചാർത്തുകൾ  കണ്ടു തുടങ്ങി.വീടിന്റെ അടുത്തായി  ഒരു തെങ്ങും പറമ്പില്‍ കയറുകള്‍ കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കുട്ടികള്‍ അവധിക്കാലവും, ഓണക്കാലവും ആഘോഷിക്കുന്നത് അവര്‍ കണ്ടു.അയാള്‍ എമിലിയോടു പറഞ്ഞു," ഇതാണ് ഊഞ്ഞാൽ ...കണ്ടാല്‍ പോര...ആടണം...ആടി ഉയരണം...ഉയര്‍ന് താഴണം...അങ്ങനെ അങ്ങനെ..!!" അയാളുടെ വീടിന്റെ ഗേറ്റ് കടന്നു .തറവാട് വീടിന്റെ വലതു വശത്ത് ഉയര്‍ന്നു പൊങ്ങിയ ആ പുതിയ മന്ദിരം അവന്‍ ആദ്യമായി കണ്ടു. തനി കേരളീയ ശൈലിയില്‍ തീര്‍ത്ത ആ വീടിന്റെ മുന്നില്‍ അവന്റെ അച്ഛനും അമ്മയും സഹോദരിയും അവരെ സ്വീകരിച്ചു. സ്നേഹാന്വേഷണങ്ങൾ , പരിചയപെടുത്തലുകൾ എല്ലാം കഴിഞു, പുതിയ വീടിന്റെ അകത്തളത്തിൽ എത്തും മുൻപേ ,വീടിന്റെ വടക്കേ തൊടിയിലേക് അവന്‍ അവരെയും കൊണ്ട് പോയി. മഹാഗണി കൊമ്പിലെ തന്റെ ഓണം അവര്‍ക്ക് പരിചയപ്പെടുത്താൻ !. അവരെയും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍! . തൊടി  പകുതിയും തണല്‍ തൂകി  നിറഞ്ഞു നിന്ന ആ മരം നിന്ന  സ്ഥലത്ത്  അപ്പോൾ നൂതന ശൈലിയിൽ ഉള്ള പൂന്തോട്ട നിര്‍മ്മാണത്തിന്റെ അവസാന മിനുക്കുപണി നടക്കുകയാണ്. അതായതു അവിടെ ആ മഹാഗണി ഇല്ല !! . ഊഞ്ഞാലും !. അവര്‍ മൂന്ന് പേരും അത് നോക്കി നിന്നു. അവന് പറയാൻ വാക്കുകൾ ഇല്ലായിരുന്നു  .

ചുമലില്‍ അവന്റെ അച്ഛന്റെ കരസ്പര്‍ശം ." നീ മുകളിലേക്ക് വാ. ഒരു സര്‍പ്രൈസ് ഉണ്ട്." അവര്‍ വീടിന്റെ മുകളിലത്തെ നിലയില്‍ എത്തി. അവിടെ ഇറ്റാലിയൻ മാർബിളിൽ പാകിയ അകത്തളത്തിൽ , ഒത്ത നടുക്കായി  ഒരു ആട്ടുകട്ടില്‍ .!! സപ്രമഞ്ച ശൈലിയില്‍ തീര്‍ത്തത്. പുറത്തുനിന്നു വരുന്ന ഇളം കാറ്റത്ത്‌ അത് അല്പം ആടുന്നുണ്ട്. അതിനെ നോക്കി അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു," നിന്റെ പ്ലാന്‍ അനുസരിച്ചാണ് ഈ വീട് തീര്‍ത്തത്. എന്നാലും ഞങ്ങള്‍ നിനക്ക്  എന്തെങ്കിലും ഓണ സമ്മാനം തരണമെന്ന് കരുതി.അതാണ്‌ ഇത്. നമ്മടെ മഹാഗണിയിൽ  തീര്‍ത്ത ഒന്നാന്തരം കട്ടില്‍. തീര്‍ത്തും പുരാതന രീതിയിലുള്ളതാണ്‌. നിനക്ക് ട്രഡീഷണൽ അനിറ്റിക്‌സിനോടുള്ള കമ്പം ഞങ്ങൾക്ക് പണ്ടേ അറിയാവുന്നതു കൊണ്ട്  പറഞ്ഞു ചെയ്യിപിച്ചതാണ് ."

അവന്‍ ആ കട്ടിലില്‍ ഒന്ന് തൊട്ടു.മലയാളം ആണ് അച്ഛനും മകനും തമ്മില്‍ സംസരിച്ചതെങ്കിലും എമിലിക്കും റോവനും സ്ഥിതികള്‍ മനസിലായി. റോവന്‍ അവന്റെ തോളില്‍ തട്ടി.ഒരു തരാം സമാധാനിപ്പിക്കല്‍. സ്വപ്നങ്ങള്‍ സാധൂകരിച്ചെങ്കിലും  എന്തോ ഒന്ന് നഷടമായത് പോലെ  അവനു  അനുഭവപെട്ടു. അടുത്ത ദിവസം തിരുവോണം . ഗൃഹപ്രവേശത്തിന്റെ  ചടങ്ങുകള്‍ കഴിഞ്ഞു. എല്ലാവരും ഓണസദ്യ ആസ്വദിച്ചു കഴിച്ചു . 

ഉച്ചവെയിൽ തണുത്തു തുടങ്ങിയപ്പോൾ എമിലിയെയും റോവനെയും  കൂട്ടി അവൻ ഇറങ്ങി. അവര്‍ വന്നപ്പോള്‍ നാട്ടുവഴിയിൽ  കണ്ട ആ ഊഞ്ഞാലില്‍, കുട്ടികളോടൊപ്പം മതിയാവോളം  അവർ ആടി. ഓണം തീരുവോളം Unique Onam Ambiance ആയ ഊഞ്ഞാലിന് ഒപ്പം എമിലിയും റോവനും  അവനും ആ ഓണക്കാലം കൊണ്ടാടി ....!

കെ എൽ അജയ് 

Monday 15 August 2016

ഒരുക്കം 
*****************

തൂമയെഴും വെണ്ണിലാവഴക് ഒഴുകി,
ഒരുടയാട പോലങ്ങനെ അംബര-
ഗോപുരത്തിൽ നിന്നുതിർന്നു വീഴ്കെ !
ഊഴിയിലുയർന്ന പുതുനാമ്പിലും,
പച്ച ചേലാർന്ന വയൽ പരപ്പിലും ,
തുമ്പയും ,ചെത്തി ചേമന്തിമാർ മെയ്യിലും 
മാളോർ തൻ മാനതാരിലുമൊരുപോൽ
ചിങ്ങ തേർ തട്ടിൽ നിന്നുതിർന്നൊരാ ,
ഓണനിലാവാട പാറി പറന്നു ,
പുതപ്പിച്ചു കൈരളിക്കു ഓണമായ്!
എന്നോതി ,പുല്ലും പൂങ്കുയിലും പാടി

കുളിർമഴ മതിയാവോളമേകി കർക്കിടക -
നീർക്കുടം ഏന്തിയ മേഘങ്ങൾ പോകെ; 
തെല്ലും വൈകീലിങ്ങെത്തുവാൻ ചിങ്ങ-
തേരിലൊരായിരം പൂക്കളുമായി 
ഓണാക്കിനാക്കൾ മേളങ്ങളോടെ !
അത്തം തൊട്ടെണ്ണി തിരുവോണ- 
നാളേയ്ക്ക് നടമാടുവാൻ വെമ്പി, 
തൊടിയിലെ അരളിയും ആളിമാരും
മേളമൊരുക്കാൻ പുതുപാട്ടും 
ചിട്ടപ്പെടുത്തി പുള്ളിപൂങ്കുയിലും !
കൂട്ടിനുതാളമിടാൻ മാടത്തയും!
നിറഞ്ഞുണ്ട് നിറവോടു രമിച്ചീടാൻ 
നിറപറനിറച്ചീടാനുഴറി ആരിയൻ,
പാടത്തെ നെൽകതിർക്കുലകളും !

അവിടെയുമിവിടെയുമെങ്ങും ഓണ 
തുടിപ്പാണീ പ്രകൃതിക്കു സമയം
കളയാൻ തെല്ലുമില്ലിനി! 
തമ്പുരാനൊരുങ്ങിയെന്നു പെരുമ്പറ 
കൊട്ടിവിളിക്കലിൻ ധ്വനി മുഴങ്ങി! 
ശീപോതിയും പട്ടുടുത്തൊരുങ്ങി!  
ഇനിയുമുറങ്ങും മനസ്സുകൾക്കുണരാൻ 
കേളി കൊട്ടുതുടങ്ങി കൈരളി; 
ഉണരുക ,വൈകീടാതെ  വന്നീ-
ഉത്സവരംഗത്തിനു കോപ്പിട്ടുകൊൾക !
************************
കെ എൽ അജയ് :) 

Wednesday 3 August 2016

മാതാമഹിസ്‌മൃതി ************************** ഫാലദേശത്തിങ്കൽ ഭസ്മമണിഞ്ഞും, ശങ്കരധ്യാനപ്രകാരം ജപിച്ചും ശങ്കരനീയേ ശരണമെന്ന- കതാരിലവിരാമ മന്ത്രം ചൊല്ലിയും നാരായണനാമമുണർന്ന ജിഹ്വയി ലാവോളം ശ്ലോകങ്ങൾ പദം പറഞ്ഞും. "തേ സ്വസ്തി അസ്തു", സദയം പുത്രപൗത്രരോടോതിയ, മാതൃവാത്സല്യമാതാമഹി ! സംസാരാർണവം തരണം ചെയ്ത- ഭ്രമണ്ഡലം പൂകി എന്നാകിലും , മമ ഹൃത്തിലുണ്ടുതവ ചാരുരൂപം, സ്വർണപീഠമമർന്നിടുമീശ്വരി പോൽ സ്‌മൃതിയിലലയിടുന്നു തവ, സ്വരം സംഗീത സാന്ദ്രം . അത്രൈവ മുഴങ്ങീടേണം ഓരോങ്കാര മന്ത്രസദൃശം ! മാത്രയൊന്നുപോലും നിലയ്ക്കാത്ത, ചേതനാഹേതുസ്പന്ദനം പോൽ. താരകബ്രഹ്മസന്നിധി പൂകിയ ശബരി പോൽ സ്വാധി , തവ ജീവിതം കാൺകെ, ആയിരം നെയ്ത്തിരികൾ , ആയിരം അഞ്ജലികൾ..! മുക്തിപദസിദ്ധിക്കു പ്രാർത്ഥനകൾ ! **************************** കെ എൽ അജയ് :)